Ayyappa Janma Rahasyam

എല്ലാ അവതാരങ്ങള്‍ക്കും പ്രത്യേകമായി ജന്മോദ്ദേശ്യമുണ്ടാകണമല്ലോ. ഹരീഹരാത്മജ ജന്മത്തിന് ‘മഹിഷീമര്‍ദ്ദനം’ എന്ന പ്രത്യക്ഷ ഉദ്ദേശ്യമുണ്ട്. എന്നാല്‍ ബ്രഹ്മദേവന്റെ നാമകരണത്താല്‍ മറ്റു ലക്ഷ്യങ്ങളുംകൂടി കാണുന്നു. നാലുനാമങ്ങളാണ് നല്‍കിയിരിക്കുന്നത്.

1) ഭൂതങ്ങള്‍ക്ക് നാഥനായതിനാല്‍ – ഭൂതനായകന്‍ (ഭൂതനാഥന്‍)

2) ധര്‍മശാസകനായതിനാല്‍ – ധര്‍മശാസ്താവ്

3) പരമതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍- പരായ ഗുപ്തന്‍

4) ആര്യന്മാര്‍ക്ക് (ശ്രേഷ്ഠന്മാര്‍ക്ക്) പിതൃതുല്യനായതിനാല്‍ – ആര്യതാതന്‍
ധര്‍മശാസ്താവിന്റെ അവതാരവുമായി ബന്ധപ്പെടുത്തുമ്പോള്‍ അയ്യപ്പ, മണികണ്ഠ നാമങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കാലാന്തരത്തില്‍ ഭഗവാന്റെ അവതാരങ്ങളാണ് അയ്യപ്പനും മണികണ്ഠനും എന്നുറപ്പാക്കാം.

ജനനാനന്തരം ഭഗവാന്‍, അച്ഛനായ ശ്രീപരമേശ്വര സവിധത്തില്‍ തന്നെ ജീവിച്ച്, അച്ഛനില്‍ നിന്നുതന്നെ സര്‍വവിദ്യകളും അഭ്യസിച്ചു. എത്രകാലം കൈലാസത്തില്‍ കഴിഞ്ഞുവെന്നതിന് പ്രസക്തിയില്ല തന്നെ. മഹിഷി, സുന്ദരമഹിഷവുമായി ചേര്‍ന്ന് ഭൂമിയില്‍ രമിച്ച് അനേകകാലം കഴിച്ചുകൂട്ടിയശേഷം, അസുരന്മാരുടെ ഓര്‍മപ്പെടുത്തലിനെത്തുടര്‍ന്ന് വീണ്ടും ദേവലോകം പിടിച്ചടക്കുകയുണ്ടായി. എങ്ങനെയും, യുവ യോദ്ധാവായി കൈലാസത്തില്‍ വാഴുമ്പോള്‍ ‘വീരപാണ്ഡ്യ’നെന്ന തമിഴ്‌നാട് രാജാവ്, തന്റെ രാജ്യത്തിന്റെ രക്ഷയ്ക്കായി ശ്രീപരമേശ്വരനെ ശക്തമായി ഉപവസിക്കുകയുണ്ടായി. മഹിഷീ മര്‍ദ്ദനത്തിന്, വരദാനപ്രകാരം പന്ത്രണ്ടു വര്‍ഷക്കാലത്തെ മനുഷ്യസേവനംകൂടി ആവശ്യമായിരുന്നതിനാല്‍, അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മശാസ്താവ്, പാണ്ഡ്യരാജന് ശേവുകം വഹിക്കാന്‍ (സഹായം നല്‍കാന്‍) നിയുക്തനായി.
അയ്യപ്പന്‍

അയ്യപ്പനാമത്തില്‍ ധര്‍മശാസ്താവ്, ‘വീരപാണ്ഡ്യ’രാജാവിന്, കുതിര വാഹനത്തില്‍ ആയുധധാരിയായ പോരാളിയുടെ രൂപത്തില്‍, അവതരിച്ചു. ദര്‍ശനമാത്രയില്‍തന്നെ ഭയബഹുമാനാദരങ്ങള്‍ തോന്നിയ രാജാവ് അയ്യപ്പനെ മന്ത്രിയും സര്‍വസൈന്യാധിപനുമായി നിയമിച്ചു.

തമിഴ്‌നാട്ടില്‍ ‘അയ്യനാര്‍’ എന്ന പേരില്‍ ദേവതയെ ആരാധിക്കുന്നുണ്ട്. അയ്യനാര്‍ കാവുകളും അവയോടനുബന്ധമായി, മുന്‍കാലുകളുയര്‍ത്തി വെളുത്ത കുതിരപ്പുറത്ത് ആയുധധാരിയായ യുവാവിന്റെ പ്രതിമയും കാണാനുണ്ട്. അയ്യന്‍, അയ്യനയ്യന്‍, അയ്യപ്പന്‍, ഇളവര്‍, ആര്യതാതന്‍, ചാത്തന്‍ (ശാസ്താവ്) മാചാത്തന്‍ ഇങ്ങനെ പല പല പേരുകളില്‍ അറിയപ്പെടുന്നതെല്ലാം ‘അയ്യപ്പന്‍’ തന്നെയാണ്. അയ്യപ്പന്‍ = അഞ്ചിന്റെ അപ്പന്‍ (അധിപന്‍). അഞ്ച് = പഞ്ചഭൂതങ്ങള്‍. അപ്പോള്‍ അയ്യപ്പനെന്നാല്‍ സാക്ഷാല്‍ ഭൂതനാഥന്‍ തന്നെ.

അയ്യപ്പാവതാരത്തിന്റെ കാലഗണന നടത്തുമ്പോള്‍, ഇന്നേക്ക് 1500 വര്‍ഷങ്ങള്‍ക്കു മുമ്പാകാനാണു സാധ്യത. തലപ്പള്ളി താലൂക്കിലുള്ള, തിരുത്തളി എന്നറിയപ്പെടുന്ന നെടുപുറയൂര്‍ ക്ഷേത്രത്തിലുള്ള എഡി 900-ാമാണ്ടിലെ ശിലാലിഖിതത്തില്‍ അയ്യനാര്‍, ഗണപതി ദേവതകളുടെ ഉപാസനയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 1100 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ആരാധനയുണ്ടായിരുന്നെങ്കില്‍, അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരിക്കണം അയ്യപ്പന്റെ ‘തമിഴ് രാജശേവുകം.’ ബിസി(1500) അവസാനഭാഗത്തോ എഡി (600) ആരംഭകാലത്തോ ജീവിച്ചിരുന്ന ശ്രീശങ്കരാചാര്യര്‍ ധര്‍മശാസ്താവിനെ സ്തുതിക്കുന്ന ഒരു ശ്ലോകം രചിച്ചിട്ടുള്ളതായി കരുതുന്നു. (ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗം തുംഗം തുരംഗം…. എന്നുതുടങ്ങുന്ന ശ്ലോകം) എങ്ങനെയും രണ്ടായിരം വര്‍ഷത്തെ പഴമ അവകാശപ്പെടാവുന്നതാണ്.

ഇത്രയും പഴക്കമുള്ളതിനാലും, തമിഴ്‌നാട്ടില്‍ നടന്ന അവതാരമെന്നനിലയിലുമാകാം പഴയ മലയാള ഐതിഹ്യങ്ങളിലും ശാസ്താംപാട്ടുകളിലും ‘അയ്യപ്പ’നെന്ന നാമം ഇല്ലാത്തത്. ‘മണികണ്ഠ’ നാമം തമിഴില്‍ ഇല്ലാത്ത കാരണവും ഇതുതന്നെയാകാം. മലയാളി യോദ്ധവായിട്ടാണ് തമിഴില്‍ അയ്യപ്പനെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

12 വര്‍ഷക്കാലം പാണ്ഡ്യരാജനെ സേവിച്ചശേഷം അയ്യപ്പന്‍ കൈലാസത്തിലേക്ക് മടങ്ങുകയും ഹരിഹരാത്മജനെന്ന നിലയില്‍ വലിച്ചെറിഞ്ഞ മഹിഷിയുടെ ശരീരം അഴുതയുടെ കരയില്‍ വന്നുവീഴുകയും ഭഗവാന്റെ മഹഷീമര്‍ദ്ദനത്തെത്തുടര്‍ന്ന് പാപമോചിതയായ മഹിഷി മഞ്ചാംബികയായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമുണ്ടായി.ഇതിനുശേഷമുള്ള സമയത്ത് ദക്ഷിണേന്ത്യയുടെ – ‘കടലോടുമല, പാണ്ഡി, രാമേശ്വരം അടക്കിവാഴും ശ്രീഹരിഹരാത്മജനാനന്ദ ചിത്തന്‍ അയ്യനയ്യപ്പസ്വാമിയെ’, ശ്രീപരശുരാമന്‍ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ശബരിമലയില്‍ പ്രതിഷ്ഠിച്ചു.🧵

Leave a comment

Design a site like this with WordPress.com
Get started