Siva song with meaning

Homenew12

പല്ലവി

ഭോ….ശംഭോ….. ശിവശംഭോ…. സ്വയംഭോ…..
ഭോ ശംഭോ ശിവശംഭോ സ്വയംഭോ

അനുപല്ലവി

ഗംഗാധര ശങ്കര കരുണാകരാ
മാമവ ഭവസാഗര താരകാ

ചരണം 1

നിർഗ്ഗുണ പരബ്രഹ്മ സ്വരൂപാ
ഗമ ഗമ ഭൂതാ പ്രപഞ്ച രഹിതാ
നിജ പുര നിഹിത നിതാന്ത അനന്താ
ആനന്ദ അതിശയ അക്ഷയ ലിംഗാ

ചരണം 2

ധിമിത ധിമിത ധിമി ധിമികിട തകതോം
തോം തോം തിമികിട തരികിട തകതോം
മതംഗ മുനിവര വന്ദിത ഈശാ
സർവ്വ ദിഗംബര വേഷ്ടിത വേഷാ..
നിത്യ നിരഞ്ജന നിദ്യുത കേശാ
ഈശാ സർ‍വ്വേശാ സർ‍വ്വേശാ

വ്യാഖ്യാനം

പല്ലവി

അല്ലയോ… സന്തോഷവും, ഐശ്വര്യവും പ്രദാനം ചെയ്യുന്നവനേ…. പരമശിവനേ…. സ്വയം ജന്മമെടുത്തവനേ ..

അനുപല്ലവി

ഗംഗയെ ജടയിൽ ധരിച്ചവനേ… ശങ്കകളെ ഹരിയ്ക്കുന്നവനേ.. കരുണ ചൊരിയുന്നവനേ … എന്റെ ജീവിതദുരിതമായ സമുദ്രത്തിൽ വഴികാട്ടിയായ നക്ഷത്രമേ….

ചരണം 1

ഗുണരഹിതനായി….പരബ്രഹ്മസ്വരൂപമായി…..

(ബ്രഹദ്കാരണ്യോ-പനിഷദിലെ ശാന്തിമന്ത്രം – പരബ്രഹ്മവും അപരബ്രഹ്മവും തമ്മിലുള്ള പൂരകബന്ധം വെളിവാക്കുന്നു.
പൂർണ്ണമദ – അത് .. അന്യമായ, നമ്മളിൽ നിന്നകലെ ഉള്ള, “അദ”, പര – ബ്രഹ്മം പൂർണ്ണമാണ്. പൂർണ്ണമിദം – ഇതും … നമ്മൾ കൂടി ഉൾപ്പെടുന്ന, അന്യമല്ലാത്ത, “ഇദം” , അപര – ബ്രഹ്മവും പൂർണ്ണമാണ്.

ആകെയുള്ളത് ബ്രഹ്മം മാത്രം; അതിനെ ഹരിനാമകീർത്തനം പോലെ ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിൽ ഉണ്ടാവുന്ന ഇണ്ടൽ ഇവിടെ ഉയരുന്നു. ഒന്നായ ബ്രഹ്മത്തെ പരം, അപരം എന്നിങ്ങനെ തിരിച്ചാൽ എങ്ങനെ രണ്ടും പൂർണ്ണമാകും?
ആ സംശയം തുടർന്നുള്ള വരികളിൽ പ്രതിഫലിയ്ക്കുന്നു …
പൂർണ്ണാത് പൂർണ്ണമുദിശ്ചതേ – പൂർണ്ണതയിൽ നിന്നും മാത്രമേ പൂർണ്ണത ഉണ്ടാവുകയുള്ളൂ.. അതായത് 100 ൽ നിന്നേ 100 എടുക്കുവാൻ സാധിയ്ക്കൂ.. 99 ൽ നിന്നും കഴിയില്ല, ബ്രഹ്മമെന്ന പൂർണ്ണതയിൽ നിന്നും പരബ്രഹ്മം എന്ന പൂർണ്ണതയും അപരബ്രഹ്മം എന്ന പൂർണ്ണതയും ഉണ്ടാകുന്നു.

പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണം ഏവ അവശിഷ്യതേ.. പൂർണ്ണതയിൽ നിന്നും പൂർണ്ണത നീക്കിയാലും പിന്നേയും പൂർണ്ണത അവിടെ അവശേഷിയ്ക്കും – സംഗതി വഴിമാറിപ്പോയി – നമുക്ക് കീർത്തനത്തിലേയ്ക്ക് മടങ്ങാം … )

നശ്വരമായ പഞ്ചഭൂത നിർമ്മിതമായ ഈ പ്രപഞ്ചവുമായി ബന്ധവുമില്ലാതെ നിലകൊള്ളൂന്നവനേ… ആദിമധ്യാന്ത-ങ്ങളില്ലാത്തവനേ…
സത്യസ്വരൂപമായ (നിജ) ഗുഹയിൽ നിത്യമായും അനന്തമായും വസിയ്ക്കുന്നവനേ…

നാശമില്ലാത്ത പരമമായ ആനന്ദദായക ലിംഗസ്വരൂപാ….

ചരണം 2

നടരാജന്റെ പാദചനങ്ങൾ സൃഷ്ടിയ്ക്കുന്ന താളങ്ങൾ …. ധിമിത ധിമിത ദിമി ധിമികിട…..
നിന്റെ താളക്രമത്തിൽ രാഗങ്ങളുടെ സൃഷ്ടാവായ മാതംഗമുനിശ്രേഷ്ഠനെ നിസ്സഹായനാക്കിയ ഇഷ്ടമൂർത്തേ…
എല്ലാം ഉപേക്ഷിയ്ക്കുമ്പോഴും പ്രപഞ്ചത്തെ തന്നെ ആടയാഭരണങ്ങളായി അണിയുന്നവനേ..
എല്ലായ്പ്പോഴും കളങ്കരഹിതനായി വർത്തിയ്ക്കുന്നവനേ .. നിത്യനർത്തകാ… നൃത്തകലയുടെ ദേവാ..
ഈശ്വരാ…. സർവ്വേശ്വരാ …..സർവ്വേശ്വരാ …..

(സ്വാമി ദയാനന്ദ സരസ്വതി ആണിത് രചിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വേദാന്തപണ്ഡിതനും ആർഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ സരസ്വതി 1930 ആഗസ്ത് 15ന് തമിഴ്‌നാട്ടിലെ കുംഭകോണത്തിലുള്ള മഞ്ചക്കുടി എന്ന അഗ്രഹാരത്തിലാണ് അദ്ദേഹം ജനിച്ചത്. നടരാജൻ എന്നായിരുന്നു പൂർവനാമം. ബ്രഹ്മസൂത്രം, ന്യായശാസ്ത്രം, പാണിനീയ വ്യാകരണം എന്നീ വിഷയങ്ങളിൽ അഗാധ പണ്ഡിതനായ അദ്ദേഹം ചിന്മയാനന്ദ സ്വാമിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായപ്പോൾ ചിന്മയ സാന്ദീപനിയുടെ ആചാര്യസ്ഥാനം ഏറ്റെടുത്തു. അമേരിക്കയിലെ സൈലോസ് ബർഗിലും ഋഷികേശിലും ആനക്കട്ടിയിലും വേദാന്ത പഠനത്തിനുള്ള ആർഷവിദ്യാഗുരുകുലങ്ങളും അദ്ദേഹം സ്ഥാപിച്ചു.

Leave a comment

Design a site like this with WordPress.com
Get started