*അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ(SOLDIERS)*
💚💚💚💚💚💚💚💚💚💚
സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പര കളിലൂടെ പ്രചരിപ്പിക്കപ്പെട്ട
‘ സനാതന ധർമ്മ ‘ മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂതപരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്.
ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ ശക്തിവിശേഷങ്ങളുടെയും സൂക്ഷിപ്പുകാരായ അവധൂതന്മാർ ജനസമ്പർക്കത്തിൽ നിന്നും അകന്ന് കഴിയുന്നു. ഈ മഹാമനീഷികളുടെ അനുവാദമില്ലാതെ ആർക്കും അവരെ തിരിച്ചറിയാനോ, സമീപിക്കുവാനോ സാദ്ധ്യമല്ല. ഈ ബ്രഹ്മാണ്ഡത്തെ തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ കഴിയുന്ന അനന്തശക്തി ശൈലങ്ങളാണ് അവധൂതർ. പലപ്പോഴും ജനസംസർഗത്തെ ഒഴിവാക്കാൻ, തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഭ്രാന്തിന്റെയും, അപരിഷ്കൃതയുടെയും മൂടുപടം ഇവർ അണിയാറുണ്ട്. എന്നാൽ ആത്മാർത്ഥതയോടെ, തീവ്ര ഭക്തിയോടെ തങ്ങളെ തേടുന്ന സാധകരിൽ ആത്മീയാനുഭൂതിയുടെ കാരുണ്യ വർഷം ഇവർ പൊഴിക്കുന്നു..!
ലൗകിക വിഷയങ്ങളിൽ യാതൊരു താൽപര്യവുമില്ലാത്ത, പ്രത്യക്ഷത്തിൽ പ്രാകൃതരെന്നും, ഭ്രാന്തന്മാരെന്നും പലർക്കും തോന്നിയേക്കാവുന്ന ഇവർ പൊതുവേ പൊതു സമൂഹത്തിൽ നിന്നും വ്യത്യസ്ഥത പുലർത്തുന്നു. സാമൂഹിക നിയമങ്ങൾക്കും, കീഴ് വഴക്കങ്ങൾക്കും അപ്പുറമായി ദൈവീക നീതിയിലും, നിയമത്തിലും തീവ്രമായി വിശ്വസിക്കുന്ന ഇവർ ഭൗതീകമായ ഒന്നിലും ബദ്ധരല്ല..! ലൗകീകമായ ഒന്നിനും അവരെ ബന്ധിക്കാനുമാവില്ല..!
മനുഷ്യൻ എന്ന പരിമിതമായ ബോധതലത്തിൽ നിന്നും, ആത്മീയ അനുഷ്ഠാനങ്ങളിലൂടെ അതിമാനുഷിക – യൗഗീക – ഋഷി – ദൈവീക തലത്തിലേയ്ക്കുള്ള ഒരാളുടെ പരിണാമദശയിൽ, ചില പ്രത്യേക കാരണങ്ങളാൽ സംഭവിക്കപ്പെടുന്ന ഒരവസ്ഥയാണ് ‘അവധൂതാവസ്ഥ’ യെന്ന് വിശേഷിപ്പിക്കാം. സാധകരിൽ ആയിരത്തിലൊരുവനായിരിക്കും പലപ്പോഴും അവധൂതാവസ്ഥ പ്രാപ്യമാവുക..! ആത്മബോധതല ത്തിന്റെ അതിതീവ്രമായ പരിണാമാവസ്ഥയാണ് അത് എന്ന് ഗുരുക്കന്മാർ പറയുന്നു.
ഈ ഭൂമിയിൽ ജീവിക്കുമ്പോഴും, ഒന്നിലും ബന്ധിതനാകാതെ, ലൗകീകതയെ മറന്ന്, ‘നിത്യനൂതനമായ ആത്മീയ ആനന്ദത്തിൽ അഭിരമിക്കുന്ന ദിവ്യബോധാവസ്ഥ ‘ അതാണ് അവധൂതാവസ്ഥ.
*ചട്ടമ്പിസ്വാമികളുടെ അവധൂത ദർശനം*
ഒരിക്കൽ ചട്ടമ്പിസ്വാമികൾ തന്റെ സാധാനാനുഷ്ഠാനങ്ങൾ ചെയ്യുന്ന കാലം:
ഒരു യാത്രയ്ക്കായി പുറത്തിറങ്ങി. യാത്രാമദ്ധ്യേ ഒരിടത്ത് കൂടെ സഞ്ചരിക്കുമ്പോൾ, എന്തോ ആഘോഷം കഴിഞ്ഞ്, ഉച്ചസദ്യയ്ക്ക് ശേഷം എച്ചിൽ ഇലകൾ കൂട്ടിയിട്ട ഒരു സ്ഥലത്ത് ഒരു മനുഷ്യനെ അദ്ദേഹം കണ്ടു. അവിടെ എച്ചിൽ കൂമ്പാരങ്ങളിൽ നിന്ന്, ഭക്ഷണാവശിഷ്ടങ്ങൾ വാരി തിന്നുന്ന, കീറി മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ഭ്രാന്തനെന്ന് തോന്നുന്ന ഒരാളാണ് സ്വാമികളുടെ കണ്ണിൽ പെട്ടത്. സാധാരണക്കാർക്ക് ഒരു ഭ്രാന്തനെന്ന് മാത്രം തോന്നാവുന്ന ആ മനുഷ്യൻ, അസാധാരണമായ ആത്മീയചൈതന്യത്തിന്റെ സ്രോതസാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ സാധകനായ സ്വാമികൾക്ക് ബോദ്ധ്യപ്പെട്ടു…!!
ആ അവധൂതന്റെ സമീപത്തേയ്ക്ക് ചെന്നെത്താനും, കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനുമായി ശ്രമിച്ച സ്വാമികളെ ആ ദിവ്യ ദേഹം ആദ്യം ആട്ടിപ്പായിച്ചു. ഏച്ചിൽ വാരി എറിഞ്ഞു…! ചീത്ത വിളിച്ചു… സ്വാമികളുടെ സമീപത്ത് നിന്ന് ഓടി മാറി…!
എന്നാൽ ആ ദിവ്യന്റെ മഹത്വം മനസിലാക്കിയ സ്വാമികൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. ഒടുവിൽ സ്വാമികളുടെ തീവ്രമായ ഭക്തിയ്ക്കും, ആത്മീയ ദാഹത്തിനും മുന്നിൽ ആ അവധൂതൻ പ്രസന്നചിത്തനായി. തന്നെ വിടാതെ പിന്തുടർന്ന ചട്ടമ്പിസ്വാമികളെ അദ്ദേഹം ഒരു നിമിഷം തിരിഞ്ഞ് നിന്ന്, തലയിൽ തൊട്ട് അനുഗ്രഹിച്ച് പെട്ടെന്ന് അപ്രത്യക്ഷനായി…!
അദ്ദേഹത്തിന്റെ ആ ഒരു നിമിഷ നേരത്തെ അനുഗ്രഹവർഷം തന്നിൽ ആത്മീയാനുഭൂതിയുടെ അലമാലകൾ സൃഷ്ടിച്ചതായി സ്വാമികൾ പിന്നീട് പറയുകയുണ്ടായി…!!!
അതെ, ഒരു അവധൂതനെ കാണാൻ കഴിയുന്നതും, അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രമാവാൻ കഴിയുന്നതും മഹാപുണ്യമാണ്…! തീവ്രസാധനയും നിരന്തരമായ അന്വേഷണവും, പൂർവ്വജന്മസുകൃതവും ഒത്തുച്ചേരുമ്പോഴാണ് അവധൂത ദർശനം സാദ്ധ്യമാവുക, ഫലപ്രാപ്തിയിൽ എത്തുക എന്ന് ആചാര്യ വചനം…
പകർന്നു കിട്ടിയ അറിവുകൾ
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Leave a comment