ഇന്ന് നാരായണീയ ദിനം
മേൽപ്പുത്തൂർ നാരായണ ഭട്ടതിരിപ്പാട്
നാരായണീയം എന്ന ഭക്തകാവ്യം എഴുതി പൂർത്തിയാക്കിയ വൃശ്ചികം 28 നാരായണീയ ദിനമായി ആചരിക്കുന്നു
തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പുത്തൂർ നാരായണഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം നൂറ് ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. നൂറാം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃതപണ്ഡിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടതിരി 1587 നവംബർ 27 (കൊല്ലവർഷം 762 വൃശ്ചികം 28) നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം” പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
നൂറാം ദശകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു ….
എല്ലാ കൃഷ്ണ ബന്ധുക്കളും ഇന്ന് ഒരു ദശകമെങ്കിലും നാരായണീയം പാരായണം ചെയ്ത് ഭഗവാന് സമർപ്പിക്കുക. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ആയുരാരോഗ്യ സൗഖ്യം:..
യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവർഷദ്യുതരുകിസലയം നാഥ തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ കൃഷ്ണ കാരുണ്യസിന്ധോ
ഹൃത്വാ നിഃശേഷതാപാൻപ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം
അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ ക്ഷമേഥാഃ
സ്തോത്രം ചൈതത്സഹസ്രോത്തരമധികതരം ത്വത്പ്രസാദായ ഭൂയാത്
ദ്വേധാ നാരായണീയം ശ്രുതിഷു ച ജനുഷാ സ്തുത്യതാവർണനേന
സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം
ഹരേ ഗുരുവായൂരപ്പാ സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ
Leave a comment